കോഴിക്കോട്: കർണാടക ഗംഗാവലി പുഴയിൽ ജീവൻ പൊലിഞ്ഞുപോയ അർജുനും അദ്ദേഹത്തിൻ്റെ ലോറി ഉടമയായ മനാഫും നല്ല സുഹൃത്തുക്കളായിരുന്നു. ഉരുൾപൊട്ടലിൽ ഒലിച്ചുപോയി കാണാതായ ലോറിയും മൃതദേഹവും അവശിഷ്‌ടങ്ങളായി കണ്ടുകിട്ടിയതിന് ശേഷമാണ് ചില വിവാദങ്ങൾ തുടങ്ങിയത്. അർജുൻ്റെ കുടുംബം വാർത്താസമ്മേളനം നടത്തി ലോറിയുടമ മനാഫിനെതിരെ ചില കുറ്റപ്പെടുത്തലുകൾ നടത്തിയിരുന്നു.
വാർത്താ സമ്മേളനത്തിന് ഒരാളുടെ അനവസരത്തിലെ ഇടപെടൽ ഉണ്ടായെന്നാണ് ലഭിക്കുന്ന വിവരം. അതിനുള്ള ചേതോവികാരം എന്താണെന്നാണ് പലരും സംശയിക്കുന്നത്? ലോറിഉടമ എന്നതിലപ്പുറം രക്ഷാദൗത്യത്തിന് കൂടെ നിന്ന് പ്രവർത്തിച്ചത് മാധ്യമങ്ങളെല്ലാം റിപ്പോർട് ചെയ്‌തതാണ്. ‘അർജുനെ ഗംഗാവ്ലി പുഴയ്ക്ക് കൊടുക്കാതെ തിരിച്ചു കൊണ്ടുവരു’മെന്നായിരുന്നു ഒടുവിൽ അമ്മയ്‌ക്ക് കൊടുത്ത വാഗ്‌ദാനം. കണ്ണീരിൽ കുതിർന്നാണെങ്കിലും അത് പാലിക്കപ്പെട്ടു…
വൈകാരികമായ ഇടപെടലുണ്ടായതില്‍ അര്‍ജുൻ്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞു കൊണ്ട് മനാഫ് വാർത്താ സമ്മേളനം നടത്തി. അര്‍ജുൻ്റെ കുടുംബത്തിനൊപ്പമാണ് താനും തൻ്റെ കുടുംബവുമുള്ളതെന്നും ഇതോടെ ഈ വിവാദം അവസാനിപ്പിക്കണമെന്നും മനാഫ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം പണപ്പിരിവ് നടത്തിയെന്ന അര്‍ജുൻ്റെ കുടുംബത്തിൻ്റെ ആരോപണം മനാഫ് നിഷേധിച്ചു. പണം പിരിച്ചിട്ടില്ലെന്നും ആരില്‍ നിന്നെങ്കിലും പൈസ വാങ്ങിയെന്ന് തെളിഞ്ഞാല്‍ കല്ലെറിഞ്ഞ് കൊല്ലൂവെന്നും മനാഫ് സങ്കടത്തോടെ ആവര്‍ത്തിച്ചു.
നിലവില്‍ ആരില്‍ നിന്നും പണം പിരിച്ച് ജീവിക്കേണ്ട സാഹചര്യമില്ല. ബാങ്ക് വിവരങ്ങള്‍ പരിശോധിക്കാവുന്നതാണ്. അര്‍ജുൻ്റെ മകൻ്റെ പേരില്‍ അക്കൗണ്ട് ഉണ്ടോ എന്ന് അന്വേഷിച്ചതാണ് വിവാദങ്ങളുടെ അടിസ്ഥാനം. അര്‍ജുൻ്റെ കുടുംബത്തെ വേദിനിപ്പിച്ചുവെങ്കില്‍ മാപ്പ് ചോദിക്കുന്നു. അര്‍ജുൻ്റെ കുടുംബമായാലും ഞങ്ങളായാലും ഉത്തരവാദിത്വത്തോടെയാണ് പെരുമാറേണ്ടത്.
മാധ്യമ പ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരമാണ് യൂട്യൂബ് ചാനല്‍ തുടങ്ങിയത്. ദൗത്യത്തിൻ്റെ വിവരങ്ങള്‍ പലതും പങ്കുവെച്ചത് യൂട്യൂബ് ചാനലിലൂടെയാണ്. യൂട്യൂബ് ചാനലില്‍ നിന്ന് സാമ്പത്തിക നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ല. ചാനല്‍ തുടങ്ങിയത് ഷിരൂരിലെ വിവരങ്ങള്‍ ആളുകളിലേക്ക് എത്തിക്കാനാണ്. മാല്‍പെയുമായി ചേര്‍ന്ന് നാടകം കളിച്ചെന്ന് പറയുന്നവരോട് മറുപടിയില്ലെന്നും മനാഫ് പറഞ്ഞു.
അര്‍ജുൻ്റെ ബൈക്കുമായി ബന്ധപ്പെട്ട വിവാദത്തിലും മനാഫ് പ്രതികരിച്ചു. ബൈക്ക് നന്നാക്കിയ പൈസ മുഴുവന്‍ നല്‍കിയത് അര്‍ജുന്‍ തന്നെയാണ്. വര്‍ക് ഷോപ്പില്‍ സ്ഥലമില്ലാത്തതിനാല്‍ തൻ്റെ വീട്ടില്‍ വെച്ചുവെന്ന് മാത്രം. അര്‍ജുൻ്റെ മൃതദേഹം കിട്ടിയതിന് ശേഷമാണ് വിവാദം തുടങ്ങിയത്. വാഹന ഉടമ ആരെന്നതില്‍ വന്ന വിവാദമാണ് ഇവിടെ വരെയെത്തിയത്. സഹോദരന്‍ മുബീന്‍ ആണ് ആർസി ഉടമ.
ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതില്‍ കുടുംബത്തിന് എതിര്‍പ്പുണ്ടെന്ന് മനസ്സിലാക്കി.
മുക്കത്തെ സ്വീകരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പക്ഷേ, പരിപാടി സംഘടിപ്പിച്ചവര്‍ തനിക്ക് തരാനിരുന്ന പണം താന്‍ വാങ്ങിയില്ല. ഒരു പണപ്പിരിവും നടത്തുകയില്ല. ഇന്‍ഷുറന്‍സ് തുക ആ കുടുംബത്തിന് വാങ്ങി നല്‍കണം എന്നാഗ്രഹിച്ചു. അതിന് വേണ്ടിയാണ് അര്‍ജുൻ്റെ ശമ്പളത്തിൻ്റെ കാര്യം മാധ്യമങ്ങളിലൂടെ തുറന്നുപറഞ്ഞത്. നിസാരമായ കാര്യങ്ങളെച്ചൊല്ലിയാണ് തര്‍ക്കമുണ്ടാവുന്നതെന്നും മനാഫ് കൂട്ടിച്ചേര്‍ത്തു.