ഈവർഷം ഡിസംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിലേക്ക് മാറ്റിയതായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഡിസംബർ മൂന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്താണ് കലോത്സവം നടത്താൻ നിശ്ചയിച്ചിരുന്നത്.
ഡിസംബർ നാലിന് നാഷണൽ അച്ചീവ്മെന്റ് സർവേ (നാസ്) പരീക്ഷ നടക്കുന്നതിനാലാണ് കലോത്സവത്തിൻ്റെ തീയതി മാറ്റിയത്. ഒമ്പതാം ക്ളാസ് വിദ്യാർത്ഥികൾ നാസ് പരീക്ഷ എഴുതുന്നതിനാൽ അവർക്ക് കലോത്സവത്തിൽ പങ്കെടുക്കാൻ കഴിയാതെവരും. ഡിസംബർ 12 മുതൽ 20 വരെയാണ് ക്രിസ്മസ് പരീക്ഷ നടക്കുന്നത്. 21 മുതൽ 29 വരെ ക്രിസ്മസ് അവധിയുമാണ്.
ജനുവരി ആദ്യവാരത്തിലാകും കലോത്സവം നടക്കുക. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിലേക്ക് മാറ്റിയതിനാൽ സ്‌കൂൾ, ഉപജില്ലാ, ജില്ലാ കലോത്സവങ്ങളുടെയും തീയതിയും പുനക്രമീകരിച്ചു. ഉപജില്ലാ തല മത്സരങ്ങൾ നവംബർ പത്തിനകം പൂർത്തിയാക്കും. ജില്ലാതല മത്സരങ്ങൾ ഡിസംബർ മൂന്നിനകവും പൂർത്തിയാക്കും.
മംഗംലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം പളിയനൃത്തം എന്നീ തദ്ദേശീയ നൃത്ത രൂപങ്ങൾ കൂടി കലോത്സവത്തിൽ ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്‌കരിച്ചതായും മന്ത്രി അറിയിച്ചു.