ലഹരി വിരുദ്ധ ക്യാമ്പയിന്‍ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം. ലഹരി ഉപയോഗവും വ്യാപനവും തടയാനുള്ള ബോധവല്‍ക്കരണവും നടപടികളും സംബന്ധിച്ച് വിപുലമായ യോഗം നേരത്തെ ചേര്‍ന്നിരുന്നു.
അന്ന് ഉയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളില്‍ വിദഗ്ധ സമിതിയുടെ അഭിപ്രായം കൂടി ചേര്‍ത്ത് കര്‍മ പദ്ധതിക്ക് രൂപം നല്‍കാനും തീരുമാനിച്ചിരുന്നു. അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി
മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള മാരക ലഹരികള്‍ പൊതുസമൂഹത്തിൻ്റെ സമാധാന അന്തരീക്ഷത്തിനും ഭീഷണി ഉയര്‍ത്തുകയാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നു. മയക്കുമരുന്ന് ആസക്തി പലപ്പോഴും കുടുംബ ബന്ധങ്ങളുടെ തകര്‍ച്ചയിലേക്ക് നയിക്കുന്നു. അതിൻ്റെ ഭാഗമായി സാമ്പത്തിക ബുദ്ധിമുട്ട്, വൈകാരിക പ്രശ്‌നങ്ങള്‍, കുറ്റവാസന, ആത്മഹത്യ എന്നിവ വര്‍ദ്ധിച്ചു വരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്‌സൈസ് സേനയും പ്രതിരോധം ഉയര്‍ത്തുകയാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കവേ പറഞ്ഞു. കഴിഞ്ഞ മാസം എക്‌സൈസ് സേന ആകെ എടുത്തത് 10,495 കേസുകളാണ്. ഇതില്‍ 1686 അബ്കാരി കേസുകള്‍, 1313 മയക്കുമരുന്ന് കേസുകള്‍, 7483 പുകയില കേസുകളും ഉള്‍പ്പെടുന്നു.
ആകെ 7.09 കോടി രൂപയുടെ ലഹരി വസ്തുക്കളാണ് എക്‌സൈസ് പിടികൂടിയത്. മറ്റ് സേനകളുമായി ചേര്‍ന്നുള്ളതുള്‍പ്പെടെ 13639 റെയ്‌ഡുകള്‍ നടത്തി. 1,17,777 വാഹനങ്ങളാണ് ഈ കാലയളവില്‍ പരിശോധിച്ചത്, –മുഖ്യമന്ത്രി വ്യക്തമാക്കി.