ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിൻ്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് എമ്മിൻ്റെ യുവജന സംഘടനയുടെ നേതാവ്.
മാതാവിന് സ്വര്‍ണ്ണകിരീടം കൊടുത്താല്‍ മാത്രം പോരാ, ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കേന്ദ്രമന്ത്രി സുരേഷ്ഗോപി തയ്യാറാകണണമെന്ന് യൂത്ത് ഫ്രണ്ട് (എം ) സംസ്ഥാന ജനറല്‍ സെക്രട്ടറി ജെസ്സല്‍ വര്‍ഗീസ് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനുള്ള ബിജെപി അജണ്ടയാണ് നടപ്പാക്കുന്നത് എന്നും അദ്ദേഹം ആഞ്ഞടിച്ചു.
ഛത്തീസ്ഗഡില്‍ മലയാളികളായ രണ്ട് സിസ്റ്റര്‍മാരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് അറസ്റ്റ് ചെയ്‌ത സംഭവം ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്താനുള്ള ബിജെപി അജണ്ടയാണ് എന്നാണ് ജെസ്സല്‍ വര്‍ഗീസിൻ്റെ ആരോപണം. ഭരണഘടന ഉറപ്പു നല്‍കുന്ന മത സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണിത്.
വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ദുര്‍ഗ് പോലീസ് ജൂലൈ 25ന് സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെയും സിസ്റ്റര്‍ പ്രീതി മേരിയെയും അറസ്റ്റ് ചെയ്‌ത് റിമാന്റിലാണ് എന്നാണ് റിപ്പോര്‍ട്ട്.
രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോല്‍പിക്കണമെന്നും ജെസ്സല്‍ വര്‍ഗീസ് പ്രസ്‌താവനയില്‍ പറഞ്ഞു.



