| അനു ചന്ദ്ര
സീരിയൽ രംഗത്തുനിന്നു വരുന്നവരെ രണ്ടാം കിടക്കാരായി കാണുന്ന രീതി സിനിമയിലുണ്ടെന്ന കാര്യം ഒരിക്കലൊരു അഭിമുഖത്തിൽ സുരഭി പങ്കുവെച്ചിട്ടുണ്ടായിരുന്നു. ശരിയായിരിക്കാം ഇന്നേവരെ ഒരൊറ്റ കോമേഷ്യൽ സിനിമയിലും ഒരു സംവിധായകനും സുരഭി ലക്ഷ്മിയെന്ന നടിയെ ഇതുപോലെ ഉൾപ്പെടുത്തിയിട്ടില്ല.
ദേശീയ അവാർഡിന്റെ തിളക്കമുണ്ടായിട്ടും ആ തിളക്കത്തിന്റെ മാറ്റ് നിലനിർത്താൻ പോന്ന ഇത്തരം കഥാപാത്രങ്ങളൊന്നും അവർക്കായി ആരും നൽകിയിട്ടുമില്ലായിരുന്നു. ദേശീയ അവാർഡ് നേടിയതിനു ശേഷവും മലയാള സിനിമയിലെ പ്രമുഖ സംവിധായകർ പോലും, വിസ്മയിപ്പിക്കുന്ന വേഷങ്ങളൊക്കെയവരെയേൽപ്പിക്കാൻ വിട്ടുപോയിരുന്നു. അല്ലെങ്കിൽ മനപ്പൂർവ്വമതിനെ അവഗണിച്ചിരുന്നു. ഒരുപക്ഷെ അതിന്റെയൊക്കെ കാരണം മുകളിൽ പറഞ്ഞത് കൂടിയായിരിക്കാം.
പക്ഷെ അതിനെയെല്ലാം ബ്രേയ്ക്ക് ചെയ്യാൻ തയ്യാറായി കൊണ്ടൊരു സംവിധായകനിപ്പോൾ മുൻപോട്ടു വന്നു. സുരഭിയുടെ പെർഫോർമൻസിനെ പരമാവധിക്കപ്പുറം ഊറ്റിയെടുക്കാൻ പ്രാപ്തിയുള്ളൊരു സംവിധായകൻ. ജിതിൻ ലാൽ. ഒരു മുത്തശ്ശിക്കഥയുടെ സൗന്ദര്യത്തെ ഇരട്ടിപ്പിക്കുന്ന സൗന്ദര്യവും ആഴവുമുള്ളൊരു കഥാപാത്രം സുരഭിക്ക് നൽകാൻ അയാൾ തയ്യാറായി
കഥാപാത്രത്തിന്റെ പേര് – മാണിക്ക്യം. മാണിക്യത്തെ കുറിച്ച് പറയുകയാണെങ്കിൽ, എന്താ ഒരു സ്ക്രീൻപ്രെസന്റ്സ് . എജ്ജാതി അഭിനയം . ദേശീയ അവാർഡ് നേടിയൊരു നടിയെ ഒരു കച്ചവട സിനിമയുടെ ഭാഗമാക്കി ഇതുപോലെ അഭിനയിപ്പിച്ചെടുക്കാൻ കോമേഴ്സ്യൽ സിനിമക്ക് ഇത്രയും കാലം വേണ്ടി വന്നു എന്നത് മാത്രമാണ് ഇതിൽ അല്പമെങ്കിലും ലജ്ജാവഹമെന്ന് തോന്നുന്നത്
എന്നാലും ഒരു കാര്യം ഉറപ്പാണ്. മണിയനായി ടോവിനോ കൈയ്യടി വാങ്ങുന്നെങ്കിൽ ഉറപ്പായും മണിയന്റെ ഭാര്യയായി വന്ന സുരഭിക്കും കൈയ്യടി നൽകേണ്ടത് അത്യാവശ്യമാണ്. കാരണം ARM മണിയന്റെയും മാണിക്യത്തിന്റെയും കഥയാണ്. അവരുടെ പ്രണയത്തിന്റെ കഥയാണ്. അഥവാ ടോവിനോയുടെയും സുരഭിയുടെയും കഥയാണ്.