ഉത്തർ പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കണ്ടെത്തിയത് രാസലഹരി നിര്‍മിക്കുന്ന അത്യാധുനിക ലാബ്. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി)യും ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലാബ് കണ്ടെത്തിയത്.
ബിഹാറിലെ തിഹാര്‍ ജയിൽ മുന്‍ വാര്‍ഡന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു മയക്കുമരുന്ന് നിര്‍മാണ കേന്ദ്രമാണ് എന്‍.സി.ബിയും ഡല്‍ഹി പൊലീസും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ രഹസ്യലാബിന് മെക്സിക്കോയിലെ കുപ്രസിദ്ധ ക്രിമിനല്‍സംഘമായ സി.ജെ.എന്‍.ജിയുമായി ബന്ധമുണ്ടെന്നാണ് ഇപ്പോൾ അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരം.
ഇവിടുത്തെ ലാബില്‍ ഉത്പാദിപ്പിക്കുന്ന രാസലഹരി വിദേശ രാജ്യങ്ങളിലേക്ക് ഉള്‍പ്പെടെ കടത്തിയിരുന്നു. മെക്സിക്കയിലെ വൻ ലഹരിമാഫിയ സംഘമായ സി.ജെ.എന്‍.ജി.യുമായി ബന്ധമുള്ളയാളാണ് നോയിഡയിലെ ലാബില്‍ ഉത്പാദിപ്പിക്കുന്ന ലഹരിമരുന്നിന്റെ ഗുണനിലവാരം പരിശോധിക്കാറുള്ളതെന്നും ഇയാള്‍ ഡല്‍ഹിയിലാണ് താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.
മെക്സിക്കോ കേന്ദ്രമായി പവർത്തിക്കുന്ന കുപ്രസിദ്ധ ക്രിമിനല്‍സംഘമായ ‘മിലേനിയോ കാര്‍ട്ടലി’ല്‍നിന്ന് വേര്‍പിരിഞ്ഞവര്‍ ചേര്‍ന്ന് രൂപംനല്‍കിയ പുതിയ സംഘമാണ് സി.ജെ.എന്‍.ജി. 2010-ല്‍ രൂപം നൽകിയ ഈ സംഘം അതിവേഗമാണ് മെക്സിക്കോയിലെ കുപ്രസിദ്ധ ലഹരിക്കടത്ത് സംഘമായി വളര്‍ന്നത്. അമേരിക്കയിലും വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയിലും ഉള്‍പ്പെടെ ലോകമാകെ ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചുകിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.



