കനേഡിയൻ മണ്ണിൽ സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയ്ക്ക് പിന്നിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണെന്ന് കനേഡിയൻ സർക്കാർ ആരോപിച്ചു. എന്നാൽ, കാനഡയുടെ മുൻകാല ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ തള്ളിക്കളഞ്ഞു . കാനഡയിലെ സിഖ് വിഘടനവാദികളെ ലക്ഷ്യമിട്ടുള്ള അക്രമത്തിനും ഭീഷണിക്കും പിന്നിൽ അമിത് ഷായാണെന്ന് കനേഡിയൻ ഉദ്യോഗസ്ഥർ ആരോപിച്ചതായി ‘ദി വാഷിംഗ്ടൺ പോസ്റ്റ്’ പത്രം ആദ്യം റിപ്പോർട്ട് ചെയ്തു.
കനേഡിയൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഡേവിഡ് മോറിസൺ ചൊവ്വാഴ്ച അമിത് ഷായാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് യുഎസ് ആസ്ഥാനമായുള്ള പത്രത്തോട് പറയുകയായിരുന്നു. “പത്രപ്രവർത്തകൻ എന്നെ വിളിച്ച് അത് ( അമിത് ഷാ) ആ വ്യക്തിയാണോ എന്ന് ചോദിച്ചു. അത് ആ വ്യക്തിയാണെന്ന് ഞാൻ സ്ഥിരീകരിച്ചു,” കൂടുതൽ വിശദാംശങ്ങളോ തെളിവുകളോ നൽകാതെ മോറിസൺ കമ്മിറ്റിയോട് പറഞ്ഞു.
വിഷയത്തിൽ ഒട്ടാവയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും ഉടൻ അഭിപ്രായമൊന്നും പറഞ്ഞില്ല. സിഖ് വിഘടനവാദികളെ “ഭീകരർ” എന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യ വിളിച്ചു. 2023-ൽ സിഖ് വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കനേഡിയൻ മണ്ണിൽ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെടുത്തി ഇന്ത്യൻ നയതന്ത്രജ്ഞരെ കാനഡ ഒക്ടോബർ പകുതിയോടെ പുറത്താക്കിയിരുന്നു. പിന്നാലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കാനും ഇന്ത്യ ഉത്തരവിട്ടു.
ന്യൂയോർക്ക് സിറ്റിയിൽ യുഎസ്-കനേഡിയൻ ഇരട്ട പൗരനായ സിഖ് വിഘടനവാദി നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടതിന് മുൻ ഇന്ത്യൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ വികാഷ് യാദവിനെതിരെയും വാഷിംഗ്ടൺ കുറ്റം ചുമത്തിയിട്ടുണ്ട്. ഒരു അമേരിക്കൻ നിവാസിയെ ലക്ഷ്യമിട്ടുള്ള അത്തരമൊരു പ്രതികാരത്തിനെതിരെ എഫ്ബിഐ മുന്നറിയിപ്പ് നൽകി. 2023 നവംബറിൽ അമേരിക്കയുടെ ആരോപണങ്ങൾ ഔദ്യോഗികമായി അന്വേഷിക്കുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചു.



