ചെറിയ കീപാഡ് ഫോണിൽ തുടങ്ങിയതാണ് മൊബൈൽ വിപ്ലവം. പിന്നീട് അത് സ്ക്രീൻ ടച്ച് ചെയ്യാവുന്ന തരത്തിലേക്കും അതിന്റെ പല വകഭേദങ്ങളിലേക്കും മാറി. ഓടിക്കാവുന്നതും മടക്കാവുന്നതുമായ ഫോണുകൾ പോലും ഇന്ന് ലഭ്യമാണ്. എന്നാൽ പഴയകാല ഫോണുകളിലേക്ക് മടങ്ങുന്നവരും ഉണ്ട്. അവരെ ആകർഷിക്കാനും ചില കമ്പനികൾ മറക്കാറില്ല.
അത്തരത്തിൽ ഈ വർഷമാദ്യമാണ് ബാർബി ഫ്ലിപ് ഫോണ്‍ അവതരിപ്പിക്കുമെന്ന പ്രഖ്യാപനം ഹൂമന്‍ മൊബൈല്‍ ഡിവൈസെസ് (എച്ച്എംഡി) നടത്തിയത്. ഇപ്പോഴിതാ ഹൈനക്കനുമ ബൊഡേഗയുമായി കൈകോർത്ത് ‘ബോറിങ് ഫോണ്‍’ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ് എച്ച്എംഡി.
ആപ്ലിക്കേഷനുകളില്ലാത്ത ഫ്ലിപ് ഫോണാണ് ‘ബോറിങ് ഫോണ്‍’. ഹൈനക്കന്റെ വെബ്‌സൈറ്റില്‍ ഫോണ്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്. ഇത്തരത്തിലുള്ള 5,000 ഫോണുകള്‍ മാത്രമായിരിക്കും കമ്പനി നിർമിക്കുക എന്നതാണ് ലഭിക്കുന്ന വിവരം. വില്‍പ്പന കോണ്‍ടസ്റ്റുകളിലൂടെയും ഗിവ് എവേയിലുടെയുമായിരിക്കും. അല്ലാതെയുള്ള വില്‍പ്പനയുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
2.8 ഇഞ്ച് ക്യുവിജിഎ ഡിസ്പ്ലെയാണ് ഫ്ലിപ് ഫോണിന്റെ പ്രധാന സ്ക്രീന്‍. 1.77 ഇഞ്ച് ഡിസ്പ്ലെ പുറത്തും വരുന്നു. 0.3 മെഗാ പിക്സലാണ് ക്യാമറ. 3.5 എംഎം ഹെഡ്ഫോണ്‍ ജാക്കും കമ്പനി നല്‍കിയിരിക്കുന്നു. വിളിക്കാനും സന്ദേശങ്ങളയക്കാനും മാത്രമാണ് ഫോണ്‍ ഉപയോഗിച്ച് സാധിക്കുക.
പഴയകാലത്തെ ഓർമിപ്പിക്കുന്ന സ്നേക്ക് ഗെയിമും വിനോദത്തിനായി നല്‍കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളുടെ സേവനമൊന്നും ലഭ്യമല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഒറ്റ ചാർജില്‍ ഒരു ആഴ്ച വരെ ബാറ്ററി നിലനില്‍ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.