രാഷ്ട്രീയ വിവാദമായ ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇ ഡി സംഘം വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തു. ഇന്ത്യയിൽ ഏതെങ്കിലും ഒരു സംസ്ഥാനത്തിൽ അധികാരത്തിലിരിക്കെ അറസ്റ്റിലാകുന്ന ആദ്യ മുഖ്യമന്ത്രിയാണ് അദ്ദേഹം.
കേസിൽ ഇ ഡി തുടർച്ചയായി സമൻസയച്ചതുമായി ബന്ധപ്പെട്ട് കെജ്രിവാളിനെ ഡൽഹി ഹൈക്കോടതിയുടെ ഇടക്കാല അനുകൂലവിധി പ്രതികൂലമായതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവവികാസങ്ങൾ ഉണ്ടായത്. ഇന്ന് വൈകുനേരം എൻഫോഴ്‌സ്‌മെൻ്റ് ഉദ്യോഗസ്ഥർ മുഖ്യമന്ത്രി കെജ്‌രിവാളിൻ്റെ വസതിയിലെത്തി സമൻസ് അയക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 50 പ്രകാരം അന്വേഷണ ഏജൻസി അദ്ദേഹത്തിൻ്റെ വസതിയിൽ പരിശോധന നടത്തുകയും മുഖ്യമന്ത്രിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. അതേസമയം വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാളിൻ്റെ അഭിഭാഷക സംഘം സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
ഇപ്പോൾ ആവശ്യമായ എല്ലാ രേഖകളും തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും പൂർണ്ണ തയ്യാറെടുപ്പോടെ നാളെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കെജ്‌രിവാളിൻ്റെ അഭിഭാഷക സംഘത്തിലെ വൃത്തങ്ങൾ അറിയിക്കുന്നു .അതേസമയം കേന്ദ്ര ഏജൻസിയായ ഇഡി അടിച്ചമർത്തലിൽ പ്രതിഷേധിച്ച് നിരവധി എഎപി അനുഭാവികൾ കെജ്‌രിവാളിൻ്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയതിനാൽ സുരക്ഷ ശക്തമാക്കി. മുഖ്യമന്ത്രിയുടെ വീടിന് പുറത്ത് ബാരിക്കേഡുകൾ സ്ഥാപിക്കുകയും പോലീസ് പ്രദേശത്ത് 144 സെക്ഷൻ ഏർപ്പെടുത്തുകയും ചെയ്തു.



