സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ സൗദി അറേബ്യൻ ഫിറ്റ്നസ് ട്രെയിനർ മനാഹെൽ അൽ ഒതൈബിക്ക് ജയിലിൽ ആക്രമണമേറ്റതായി റിപ്പോർട്ട്. ദ ഗാർഡിയൻ പത്രമാണ് മനഹെലിൻ്റെ മുഖത്ത് കുത്തേറ്റതായി റിപ്പോർട്ട് ചെയ്‌തത്. ജയിലിൽ സഹതടവുകാരി പേന ഉപയോഗിച്ച് കുത്തിയതാണെന്നാണ് വിവരം.
2022 നവംബർ മാസത്തിലാണ് മനഹെൽ അറസ്റ്റിലായത്. സമൂഹത്തിൽ പുരുഷ രക്ഷിതാക്കളുടെ ആധിപത്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് #IAmMyOwnGuardian എന്ന ഹാഷ്‌ടാഗ് പ്രചരിപ്പിച്ചതിൻ്റെ പേരിലാണ് മനുഷ്യാവകാശ പ്രവർത്തകയായ മനഹെലിനെയും സഹോദരിമാരായ മറിയ, ഫൗസിയ എന്നിവരെയും അറസ്റ്റ് ചെയ്‌തത്. ഭീകരവാദ കുറ്റം ചുമത്തിയാണ് മനഹെലിന് 11 വർഷത്തെ തടവുശിക്ഷ വിധിക്കപ്പെട്ടത്. രഹസ്യ വിചാരണയിലൂടെ ആയിരുന്നു ഈ ശിക്ഷാ വിധി.
തൻ്റെ മുഖത്ത് കുത്തേറ്റതായി മനഹെൽ കുടുംബത്തെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. സൗദി മനുഷ്യാവകാശ കമ്മിഷനെ ഈ ആക്രമണത്തെക്കുറിച്ച് അവർ അറിയിച്ചിട്ടുണ്ടെന്നും കുടുംബം പറഞ്ഞു. ജയിൽ വാസത്തിനിടയിൽ സഹതടവുകാർ മനഹെലിനെ ക്രൂരമായി പീഡിപ്പിച്ചതായി നേരത്തെയും റിപ്പോർട്ടുകളുണ്ടായിരുന്നു. 2023 നവംബർ മുതൽ ഈ വർഷം ഏപ്രിൽ വരെ മനഹെലിന് കുടുംബത്തെ കാണാനുള്ള അവസരം നൽകാത്തതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
“മനഹെൽ വളരെ ഭയന്നിരുന്നു. പക്ഷേ തൻ്റെ അനുഭവങ്ങൾ പങ്കുവെക്കാനുള്ള ധൈര്യമുണ്ടായിരുന്നു,” -സഹോദരി ഫൗസിയ പറഞ്ഞു. ബഹ്റൈനിലേക്ക് കടന്നതിനാലാണ് ഫൗസിയ അറസ്റ്റിൽ നിന്ന് ഒഴിവായത്. സൗദി ഭരണകൂടം മനഹെലിനെതിരായ ഈ ആക്രമണത്തെ അവഗണിക്കുകയാണെന്ന് സൗദിയിലെ മനുഷ്യാവകാശ വിഷയങ്ങളിൽ പ്രവർത്തിക്കുന്ന എഎൽക്യുഎസ്‌ടി പ്രവർത്തക ലിന അൽ ഹത്‌ലോൽ ആരോപിച്ചു.