വത്തിക്കാന്‍ ബാങ്കില്‍ ജോലി ചെയ്തിരുന്ന യുവതിയും യുവാവും പരസ്പരം വിവാഹിതരായതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്താക്കപ്പെട്ടു. ഓഗസ്റ്റില്‍ വിവാഹിതരായ ദമ്പതികളെ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ “റോമിയോ ആന്‍ഡ് ജൂലിയറ്റ്” എന്ന് വിശേഷിപ്പിച്ചിരുന്നു. വിവാഹിതരായതിനു പിന്നാലെ, ദമ്പതികളില്‍ ഒരാള്‍ക്ക് രാജിവെക്കാന്‍ ഒരു മാസം സമയം നല്‍കിയിരുന്നുവെങ്കിലും, ഇരുവരും ഇതിന് തയ്യാറായില്ല. തുടര്‍ന്ന്, ചൊവ്വാഴ്ച സമയപരിധി അവസാനിച്ചതിന് പിന്നാലെ ഇരുവരെയും ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി റിപ്പോർട്ടുകളുണ്ട്.
ജൂണ്‍ മാസത്തിലാണ് വത്തിക്കാന്‍ ബാങ്ക് ജീവനക്കാര്‍ തമ്മില്‍ വിവാഹിതരാകുന്നത് വിലക്കിയുള്ള പുതിയ നിയമം പ്രാബല്യത്തില്‍ വന്നത്. അടുത്തിടെ വിരമിച്ച ദമ്പതികളില്‍ ഒരാളുടെ പശ്ചാത്തലത്തിലാണ് ഈ പുതിയ നയം നിലവില്‍ വന്നതെന്നും, മറ്റു വത്തിക്കാന്‍ സ്ഥാപനങ്ങളില്‍ നിന്നും ജീവനക്കാര്‍ തമ്മിലുള്ള വിവാഹങ്ങളും നിയന്ത്രണവിധേയമാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ഈ നീക്കത്തിനെതിരെ, ദമ്പതികള്‍ അതൃപ്തി പ്രകടിപ്പിച്ച്, കഴിഞ്ഞ മാസം മാര്‍പാപ്പയെ സന്ദര്‍ശിച്ച് പരാതി സമര്‍പ്പിച്ചിരുന്നു. അന്യായമായ ഈ നിയമത്തിന് എതിരെ വത്തിക്കാന്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനുള്ള സാധ്യതകളും ദമ്പതികള്‍ പരിഗണിക്കുന്നുണ്ടെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വത്തിക്കാന്‍ ബാങ്കിന് ഏകദേശം 5 ബില്യണ്‍ യൂറോയുടെ ആസ്തിയുണ്ടെങ്കിലും, 100-ലധികം ജീവനക്കാരെ മാത്രമേ അവിടെ നിയമിച്ചിട്ടുള്ളൂ. പുതിയ കുടുംബങ്ങളുടെ രൂപീകരണം ബ്യൂറോക്രാറ്റിക് നിയമങ്ങളാല്‍ ബാധിക്കരുതെന്ന് വത്തിക്കാന്‍ തൊഴിലാളി സംഘടനയായ എഡിഎല്‍വി വ്യക്തമാക്കുന്നു.
ഇത് ആദ്യ സംഭവമല്ല. നേരത്തെ, വത്തിക്കാന്‍ മ്യൂസിയത്തിലെ തൊഴിലാളികളും തൊഴിലിടത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിയമപോരാട്ടം ആരംഭിച്ചിരുന്നു. കൂടുതല്‍ സമയം ജോലി ചെയ്യുന്നതും കുറഞ്ഞ ശമ്പളവും, അപര്യാപ്തമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളും ഹര്‍ജിയില്‍ ഉന്നയിച്ച പ്രധാന പരാതികളായിരുന്നു.