2026 ലോകകപ്പിന് മാസങ്ങൾക്ക് മുമ്പ് ഫ്രഞ്ച് കായിക ലോകം ഉറ്റുനോക്കിയ ഒരു പ്രധാന ചോദ്യമുണ്ടായിരുന്നു: “മൊറോക്കോയോ ഫ്രാൻസോ?”. ഫുട്ബോൾ പഠിപ്പിച്ച രാജ്യമായ ഫ്രാൻസിനോട് നീതി പുലർത്തണമോ അതോ സ്വന്തം വേരുകൾ തേടി മൊറോക്കോയിലേക്ക് മടങ്ങണമോ എന്ന വലിയ ആശയ കുഴപ്പത്തിലായിരുന്നു 18-കാരനായ അയ്യൂബ് ബുആദി. ലോകകപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, ആരുടെയും നിർബന്ധത്തിന് വഴങ്ങാതെ തൻ്റെ ഹൃദയം പറഞ്ഞ തീരുമാനത്തിലേക്കാണ് അയ്യൂബ് എത്തിയത്.
എട്ടുവർഷം മുമ്പ് റഷ്യൻ ലോകകപ്പിൽ മൊറോക്കോയുടെ കളി കാണാൻ ഗാലറിയിലെത്തിയ പത്തു വയസുകാരൻ കണ്ട സ്വപ്‌നമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. തൻ്റെ സ്വപ്‌നരാജ്യത്തിൻ്റെ ജഴ്‌സി അണിഞ്ഞ്, ഫുട്ബോളിലെ വൻശക്തികളായ ബ്രസീലിന്റെ താരനിരയെ വിറപ്പിച്ചുകൊണ്ടാണ് അയ്യൂബ് അന്താരാഷ്ട്ര ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ചത്. സ്പെയിനിൽ നിന്ന് മൊറോക്കോയിലെത്തി ആരാധകരുടെ പ്രിയങ്കരനായി മാറിയ അഷ്റഫ് ഹക്കീമിയെപ്പോലുള്ള താരങ്ങൾ തിരഞ്ഞെടുത്ത അതേ വഴി തന്നെയാണ് അയ്യൂബും പിന്തുടരുന്നത്.
അയ്യൂബിന്റെ ഈ വളർച്ചയ്ക്ക് പിന്നിൽ പിതാവ് ഹസ്സൻ ബുആദിയുടെ വലിയൊരു അധ്വാനമുണ്ട്. മെച്ചപ്പെട്ട ജീവിതം തേടി ഫ്രാൻസിലെത്തിയ ഹസ്സൻ തന്റെ മകന് ഫുട്ബോളിന്റെ ലോകം തുറന്നുനൽകി. മുൻ ഹാൻഡ്ബോൾ താരം കൂടിയായിരുന്ന ഹസ്സൻ, ബാങ്കിങ് എക്സിക്യൂട്ടീവായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അയ്യൂബിന് അഞ്ച് വയസ്സുള്ളപ്പോൾ തന്നെ എഎഫ്സി ക്രെയ്‌ലിൽ ചേർത്ത് അദ്ദേഹം മകന്റെ കായിക ജീവിതത്തിന് വഴികാട്ടിയായി.
ഫ്രഞ്ച് ക്ലബ്ബായ ലില്ലെയിലൂടെയാണ് അയ്യൂബ് തൻ്റെ കളിമികവ് ലോകത്തിന് മുന്നിൽ തെളിയിച്ചത്. അവിടെ 66 മത്സരങ്ങളിൽ പങ്കെടുത്ത താരം, ഫ്രാൻസിൻ്റെ അണ്ടർ-16 മുതൽ അണ്ടർ-21 വരെയുള്ള ടീമുകളിൽ അംഗമായിരുന്നു. തൻ്റെ 17-ാം പിറന്നാളിന് റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ലില്ലെക്ക് വിജയമൊരുക്കിയും അദ്ദേഹം ശ്രദ്ധ നേടി. ലീഗ് 1-ൽ 50 മത്സരങ്ങൾ പൂർത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഈഡൻ ഹസാർഡിന്റെ റെക്കോർഡും അയ്യൂബ് തൻ്റെ പേരിൽ കുറിച്ചു.
ബ്രസീലിനെതിരായ തൻ്റെ കന്നി പോരാട്ടത്തിൽ തന്നെ മൈതാനം നിറഞ്ഞു കളിക്കാൻ അയ്യൂബിനായി. പാസിങ്ങിലെ കൃത്യതയും പന്ത് തിരിച്ചുപിടിക്കുന്നതിലെ മികവും ഇൻ്റെർസെപ്ഷനുകളുമായി മത്സരത്തിൻ്റെ ഗതി തന്നെ അദ്ദേഹം നിയന്ത്രിച്ചു. 18 വയസ് എന്നത് ഒരു തടസമല്ലെന്നും പ്രകടന മികവാണ് പ്രധാനമെന്നും വ്യക്തമാക്കിയ പരിശീലകൻ മുഹമ്മദ് വഹ്ബി, യുവതാരങ്ങളെ കളിപ്പിക്കാൻ താൻ ഭയപ്പെടുന്നില്ലെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞു. ബ്രസീലിനെതിരായ പ്രകടനത്തിൽ തൃപ്‌തനാണെങ്കിലും അയ്യൂബിന് ഇതിലും മികച്ച രീതിയിൽ കളിക്കാൻ കഴിയുമെന്നാണ് പരിശീലകൻ്റെ വിലയിരുത്തൽ.
മൊറോക്കോയുടെ മധ്യനിരയിലെ പുതിയ കരുത്തായി മാറിയിരിക്കുകയാണ് ഈ കൗമാരക്കാരൻ. എൽ അയ്നൗവി, സമീർ, അസദിൻ ഔനാഹി, സോഫ് യാൻ അംറാബറ്റ് തുടങ്ങിയ മികച്ച താരങ്ങൾക്കൊപ്പം അയ്യൂബും എത്തിയതോടെ മൊറോക്കോയുടെ ഫുട്ബോൾ ഭാവി സുരക്ഷിതമാണെന്ന് പരിശീലകൻ വിശ്വസിക്കുന്നു.



