തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ അന്വേഷിച്ച പോലീസിന് നേരെ വലിയ വിമര്‍ശനം ഉയരുന്നു. സംഭവം നടന്ന പിന്നാലെ ആദ്യ മൂന്ന് ദിവസം ഒരു നടപടിയും സ്വീകരിക്കാതെ അലംഭാവം കാട്ടി പ്രതിക്ക് രക്ഷപ്പെടാന്‍ പോലീസ് എല്ലാ സഹായവും ചെയ്‌തെന്നാണ് ആരോപണം ഉയരുന്നത്.
ഐബി ഉദ്യോഗസ്ഥയെ സഹപ്രവര്‍ത്തകനായ സുകാന്ത് സാമ്പത്തികമായും ലൈംഗികമായി ചൂഷണം ചെയ്തു എന്നത് ഉൾപ്പെടെയുള്ള വിവരം പോലും വീട്ടികാര്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. ഇത് മാധ്യമങ്ങളിൽ വാര്‍ത്തയായതോടെയാണ് പോലീസ് നടപടി തുടങ്ങിയത്. എന്നാൽ ഈ ദിവസം കൊണ്ട് തന്നെ അപകടം മുൻകൂട്ടി കണ്ട സുകാന്ത് കുടുംബവുമായി ഒളിവിൽ പോവുകയും ചെയ്തു.
അതുകൊണ്ടുതന്നെ ഇപ്പോള്‍ സുകാന്തിനെ തപ്പി നടക്കുകയാണ് പോലീസ്. രണ്ടു സംഘങ്ങളായി സുകാന്തിനെ തിരയുകയാണെന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്. ഒരു സംഘം കേരളത്തിന് അകത്തും മറ്റൊരു സംഘം മറ്റ് സംസ്ഥാനങ്ങളിലും പരിശോധന നടത്തുകയാണ്. പക്ഷെ ഇതുവരേയും ഒരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. അതേസമയം, സുകാന്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ഐ പാഡ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.
ഇതിൽ ഉണ്ടായിരുന്ന വിവരങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്. ഏകദേശം . 3 ലക്ഷത്തിലധികം രൂപ യുവതിയില്‍ നിന്നും സുകാന്ത് തട്ടിയിരുന്നു. ഇതിനുപുറമെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ലൈംഗികമായി ചൂഷണം ചെയ്യുകയും ഗര്‍ഭഛിദ്രത്തിന് വിധേയ ആക്കുകയും ചെയ്തു. സുകാന്തിനെ പിടികൂടി ചോദ്യം ചെയ്താലേ കൂടുതല്‍ വ്യക്തത വരികയുള്ളൂ. ഇപ്പോള്‍ ഡിസിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നത്.























