തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യത്തെ എതിര്‍ത്ത് എസ്‌ഐടി കോടതിയിൽ. ജാമ്യാപേക്ഷക്ക് എതിരെ എസ്‌ഐടി കൊല്ലം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രിക്കെതിരെ തെളിവുകളുണ്ടെന്നും എല്ലാം നടന്നത് തന്ത്രിയുടെ അനുജ്ഞയോടെ ആണെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. തന്ത്രിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ല. സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദേശ പ്രകാരമുള്ള ചികിത്സ നിലവില്‍ തന്ത്രിക്ക് നല്‍കുന്നുണ്ടെന്നും എസ്‌ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് എസ്‌ഐടിയുടെ പരാമര്‍ശം.
തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊല്ലം വിജിലന്‍സ് കോടതി എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തില്‍ എസ്‌ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് തന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചത്. തന്ത്രിക്ക് ജാമ്യം നല്‍കരുതെന്നും ജാമ്യം നല്‍കിയാല്‍ കേസില്‍ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും അന്വേഷണ ഉദ്യാഗസ്ഥര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. പല നീക്കുപോക്കുകള്‍ക്കുമായി തന്ത്രി ഒപ്പിട്ട രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്നും എസ്ഐടി സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളില്‍ തന്ത്രി കണ്ഠരര് രാജീവര് സമര്‍പ്പിച്ച ജാമ്യഹര്‍ജി കൊല്ലം വിജിലന്‍സ് കോടതി തിങ്കളാഴ്‌ച പരിഗണിക്കും. എസ്‌ഐടി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണക്കിലെടുത്താല്‍ തന്ത്രിക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണ്. കേസില്‍ തന്ത്രിക്ക് സ്വാഭാവിക ജാമ്യം ലഭിക്കണമെങ്കില്‍ ഇനിയും മാസങ്ങള്‍ കാത്തിരിക്കേണ്ടതുണ്ട്.
തന്ത്രിക്കെതിരെ ഇഡിയും പിടിമുറുക്കിയിട്ടുണ്ട്. തന്ത്രി രണ്ടരക്കോടി രൂപ നിക്ഷേപിച്ചുവെന്ന് ആരോപിച്ച ധനകാര്യ സ്ഥാപനത്തില്‍ കഴിഞ്ഞ ദിവസം ഇഡി റെയ്‌ഡ് നടന്നിരുന്നു. പത്തനംതിട്ട, തിരുവല്ലയിലെ നെടുംപറമ്പ് ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന സ്ഥാപനത്തിലാണ് പരിശോധന നടന്നത്. തന്ത്രിക്ക് നെടുംപറമ്പ് ക്രെഡിറ്റ് സിന്‍ഡിക്കേറ്റ് എന്ന ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപമുണ്ടെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെപി ഉദയഭാനു ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു സ്ഥാപനത്തില്‍ ഇഡി പരിശോധന നടത്തിയത്.
രണ്ടര കോടി രൂപയോളം തന്ത്രി കണ്ഠരര് രാജീവര് നെടുംപറമ്പില്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചിരുന്നു. പിന്നീട് സ്ഥാപനം പൂട്ടിപ്പോയെങ്കിലും പരാതി നല്‍കാനോ പൊലീസിനെ സമീപിക്കാനോ തന്ത്രി തയ്യാറായിരുന്നില്ല. ഇതാണ് സംശയത്തിന് ഇടയാക്കിയത്. അതോടൊപ്പം പത്തനംതിട്ട എംപി ആന്റോ ആൻ്റെണി രണ്ടര കോടി രൂപയുടെ നിക്ഷേപം പിന്‍വലിച്ചതായും കെപി ഉദയഭാനു ആരോപിച്ചിരുന്നു. ഇതും സംശയത്തിന് വഴിവെച്ചിരുന്നു.
ഫിനാന്‍സ് സ്ഥാപനം പൂട്ടിപ്പോയി എന്ന് പറയുമ്പോളും കുറച്ച് ജീവനക്കാര്‍ ജോലി ചെയ്യുകയും പ്രവര്‍ത്തനങ്ങള്‍ ഭാഗീകമായി നടക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടി കണക്കിലെടുത്തായിരുന്നു റെയ്‌ഡ് നടത്താന്‍ ഇഡി തീരുമാനിച്ചത്.
അന്വേഷണ ഘട്ടത്തില്‍ തന്നെ നെടുംപറമ്പില്‍ ഫിനാന്‍സില്‍ രണ്ടര കോടി രൂപ നിക്ഷേപിച്ചതായി തന്ത്രി എസ്ഐടിയോട് പറഞ്ഞിരുന്നു. ഈ സ്ഥാപനം പൂട്ടിയപ്പോള്‍ ഈ പണം നഷ്‌ടമായെന്നും എന്നാല്‍ പരാതി നല്‍കിയിരുന്നില്ലെന്നും കണ്ഠരര് രാജീവര് പറഞ്ഞിരുന്നു. -വാർത്തയിൽ ഉപയോഗിച്ചത് പ്രതിനിധാന ചിത്രം























