നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ജലനാഥ് ഖനാലിൻ്റെ ഭാര്യ രാജ്യലക്ഷ്‌മി ചിത്രകാറിനെ ജീവനോടെ കത്തിച്ചുകൊന്ന് ജെൻസി പ്രതിഷേധക്കാര്‍. വീട്ടില്‍ പൂട്ടിയിട്ട് തീ വെക്കുക ആയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തലസ്ഥാനമായ കാഠ്മണ്ഡുവിലെ ദള്ളു പ്രദേശത്തുള്ള വീട്ടിലാണ് സംഭവം. ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
ചിത്രാകറിനെ ഉടനെ കീര്‍ത്തിപൂര്‍ ബേണ്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. പക്ഷേ, ചികിത്സക്കിടെ മരിച്ചുവെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയുടെ വീടിന് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. അദ്ദേഹം പിന്നീട് രാജിവെച്ചു.
സോഷ്യല്‍ മീഡിയക്ക് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരായ പ്രതിഷേധം അക്രമാസക്തമാവുക ആയിരുന്നു. അതിനിടെ, ധനകാര്യ മന്ത്രി ബിഷ്‌ണു പ്രസാദ് പൗഡലിനെ തലസ്ഥാനത്തെ തെരുവുകളിലൂടെ പ്രതിഷേധക്കാര്‍ ഓടിച്ചു തല്ലി. മന്ത്രിയെ ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതിൻ്റെ വീഡിയോ പുറത്തുവന്നു.
നിരവധി സോഷ്യല്‍ മീഡിയ സൈറ്റുകള്‍ തടഞ്ഞതില്‍ രോഷാകുലരായ യുവാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനങ്ങള്‍ ഒരു ദിവസം മുമ്പാണ് രാജ്യ തലസ്ഥാനത്ത് പടര്‍ന്നത്. പൊലീസ് ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്തിരുന്നു. 19 പേരാണ് ഇതിൽ കൊല്ലപ്പെട്ടത്.























