ഡിജോ ജോസ് സംവിധാനത്തിൽ ഏറ്റവും പുതിയതായി റിലീസ് ചെയ്ത സിനിമയാണ് നിവിൻ പോളി നായകൻ ആയ മലയാളി ഫ്രം ഇന്ത്യ. സിനിമയുടെ റിലീസിന് ഒരു ദിവസം മുമ്പ് ആരംഭിച്ച പ്രശ്നങ്ങളും വിവാദങ്ങളും വിടാതെ തുടരുകയാണ്.
സിനിമയുടെ തിരക്കഥ തന്റേത് ആണെന്നും അത് ചെയ്യാൻ തയ്യാറായത് ആണെന്നും ഉള്ള അവകാശവാദവുമായി രചയിതാവ് നിഷാദ് കോയ രംഗത്ത് വന്നിരിക്കുകയാണ്. സിനിമയുടെ റിലീസിന് ഒരു ദിവസം മുൻപ്, “നാളെ ഇറങ്ങുന്ന ഒരു സിനിമയുടെ കഥ പ്രവചിക്കുന്നു” എന്ന നിലയിൽ തന്റെ ഫേസ്ബുക്കിൽ ആണ് ആദ്യ പോസ്റ്റ് ഇട്ടുകൊണ്ട് നിഷാദ് കോയ വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.
പിന്നീട് ഫെഫ്ക ഉൾപ്പെടെ ഇടപ്പെട്ടുകൊണ്ട് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. മലയാളി ഫ്രം ഇന്ത്യയുടെ കഥയും ഷൂട്ടിംഗ് വിവരങ്ങളും തന്നിലേക്ക് എത്താതിരിക്കുവാൻ അണിയറ പ്രവർത്തകർ ആദ്യം മുതൽ തന്നെ ശ്രദ്ധിച്ചിരുന്നു എന്നും നിഷാദ് കോയ അഭിപ്രായപ്പെടുന്നു.
Indo-Pak എന്ന പേരിൽ ആയിരുന്നു നിഷാദ് കോയ സിനിമ എഴുതിയിരുന്നത്. സിനിമയുടെ ദുബായ് കേന്ദ്രീകരിച്ചുള്ള ഷൂട്ടിംഗ് അനുമതി വരെ ലഭിച്ചിരുന്നു എന്നും, സ്ക്രിപ്റ്റ് താൻ രജിസ്റ്റർ ചെയ്തിരുന്നില്ല എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ക്രിപ്റ്റുമായി സാമ്യം ഉണ്ടെന്ന് മനസിലായ സമയത്ത് സംവിധായകനെ വിളിച്ചിരുന്നു , എന്നാൽ അന്ന് ഒരു കഥാപാത്രത്തിന്റെ സാമ്യത മാത്രമേ ഉള്ള് എന്ന് പറഞ്ഞു സംവിധായകൻ ഒഴിഞ്ഞു മാറി എന്നാണ് നിഷാദ് കോയ പറയുന്നത്.
ഒടുവിൽ ഒരു കലാകാരൻ എന്ന നിലയിൽ എങ്ങനെ പ്രതികരിക്കാം എന്ന് ചിന്തിച്ച നിമിഷത്തിൽ ആണ് പോസ്റ്റ് ഇട്ടത് എന്നും എന്നാൽ, ഫെഫ്കയും പ്രൊഡ്യൂസ് അസോസിയേഷനും ഇടപ്പെട്ടത് കൊണ്ട് മാത്രമാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തത് എന്നും നിഷാദ് കോയ പറഞ്ഞു. ഏറെ വലിയ വിവാദം തുടരുമ്പോഴും തിയേറ്ററിൽ പ്രദർശനം തുടരുകയാണ് നിവിൻ പൊളിയുടെ ‘മലയാളി ഫ്രം ഇന്ത്യ’.