പരീക്ഷകളിലെ ക്രമക്കേടുകൾ ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ജൂൺ 20 മുതൽ കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിഷേധം നടത്തുന്ന ജന്തർ മന്തറിൽ കാലാവസ്ഥാ പ്രവർത്തക സോനം വാങ്ചുക്ക് ഞായറാഴ്‌ച നിരാഹാര സമരം ആരംഭിച്ചു.
വാങ്ചുക്ക് നിരാഹാരം ആരംഭിച്ചപ്പോൾ നൂറുകണക്കിന് പ്രതിഷേധക്കാർ, കൂടുതലും യുവാക്കളും വിദ്യാർത്ഥികളും ജന്തർ മന്തറിൽ ഒത്തുകൂടി. നിരവധി കർഷക നേതാക്കളും പ്രതിഷേധ സ്ഥലത്ത് സന്നിഹിതരായിരുന്നു. രണ്ട് മിനിറ്റ് മൗനമാചരിച്ചാണ് പ്രതിഷേധം ആരംഭിച്ചത്.
നിരാഹാര സമരം ആരംഭിക്കുന്നതിന് മുമ്പ് വാങ്ചുക്കും സിജെപി സ്ഥാപകൻ അഭിജിത്ത് ദിപ്‌കെയും രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.
മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷാ സമ്പ്രദായത്തിലെ ക്രമക്കേടുകൾക്ക് എതിരെ കർഷകരോടും വിദ്യാർത്ഥികളോടും സംഘടനകളോടും പ്രതിഷേധത്തിൽ പങ്കുചേരാനും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന ആഹ്വാനത്തെ പിന്തുണക്കാനും ദിപ്കെ മുമ്പ് അഭ്യർത്ഥിച്ചിട്ടുണ്ട്.
ജന്തർ മന്തറിൽ എത്തുന്നത് തടയാൻ ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി കർഷക നേതാക്കളെ വീട്ടുതടങ്കലിൽ ആക്കുകയാണെന്ന് ഞായറാഴ്‌ച രാവിലെ അദ്ദേഹം X-ൽ പറഞ്ഞു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ജൂൺ 20ന് ജന്തർ മന്തറിൽ സിജെപി പ്രതിഷേധം ആരംഭിച്ചിരുന്നു.
പ്രതിഷേധത്തിനിടെ, ഈ വിഷയം ഒരു പരീക്ഷയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും വിദ്യാഭ്യാസ സംവിധാനത്തിലുള്ള സുതാര്യതയെയും വിശ്വാസത്തെയും കുറിച്ചുള്ള വിശാലമായ ആശങ്കകൾ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആരോപിച്ചിരുന്നു.
പ്രതിഷേധത്തിൽ വിദ്യാർത്ഥികളുടെയും സിവിൽ സൊസൈറ്റി അംഗങ്ങളുടെയും പങ്കാളിത്തവും ഉണ്ടായിട്ടുണ്ട്. -പിടിഐ



