ഈ വർഷം ദില്ലിയിൽ അമിത വേഗത്തിലുള്ള കേസുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ഈ വർഷം ജനുവരി ഒന്നിനും ഏപ്രിൽ 15 നും ഇടയിൽ ദേശീയ തലസ്ഥാനത്ത് ഇത്തരം ട്രാഫിക് നിയമലംഘനങ്ങളുടെ എണ്ണത്തിൽ ഏകദേശം 15% കുറവുണ്ടായതായി ഡൽഹി ട്രാഫിക് പോലീസ് പങ്കുവെച്ച ഡാറ്റയിൽ പറയുന്നു.
പോലീസ് പറയുന്നതനുസരിച്ച്, ഈ കാലയളവിൽ ദേശീയ തലസ്ഥാനത്ത് നിർദ്ദിഷ്ട ട്രാഫിക് നിയമം ലംഘിച്ച് വാഹന ഉടമകൾക്ക് 8.16 ചലാനുകൾ നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 9.52 ലക്ഷം കേസുകളിൽ അമിതവേഗത കേസുകളിൽ വളരെ കുറവാണ് എന്നാണ് ഡൽഹിയിലെ ട്രാഫിക് പോലീസ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കുകൾ പറയുന്നത്.
ഡൽഹി ട്രാഫിക് പോലീസ്, അമിതവേഗത പിടികൂടുന്ന (ഒഎസ്‍വിഡി) ക്യാമറകളുടെ ശൃംഖല സ്ഥാപിച്ചിരുന്നു. വേഗത പരിധി ലംഘിക്കുന്നതിൽ നിന്ന് വാഹനമോടിക്കുന്നവരെ പിന്തിരിപ്പിക്കുന്നതിന് ഇത് സഹായകമായിട്ടുണ്ടെന്നും ഈ ക്യാമറകളുടെ സാന്നിധ്യം ഡ്രൈവർമാരിൽ ഉത്തരവാദിത്തബോധം വളർത്തിയെന്നും പോലീസ് പറയുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ റോഡപകട മരണങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന നഗരങ്ങളിലൊന്നാണ് ഡൽഹി. ഇന്ത്യയിൽ റോഡപകടങ്ങൾ മൂലമുള്ള മരണങ്ങൾക്ക് പിന്നിലെ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് അമിതവേഗത.
ഒരു ദശലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിൽ 2022ലെ ഏറ്റവും കൂടുതൽ റോഡപകട മരണങ്ങളുടെ റെക്കോർഡ് ഡൽഹിക്കാണ്. 2022ൽ 5,652 അപകടങ്ങളാണ് നഗരത്തിൽ ഉണ്ടായത്. ഈ റോഡപകടങ്ങളിൽ 1,461 പേർ മരിക്കുകയും 5,201 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇന്ത്യൻ റോഡുകളിലെ ഏറ്റവും വലിയ കൊലയാളികളിലൊന്നായി അമിതവേഗത കണക്കാക്കപ്പെടുന്നു. 50 ദശലക്ഷത്തിലധികം വരുന്ന നഗരങ്ങളിലെ അമിതവേഗതയാണ് 67.6% റോഡപകടങ്ങൾക്കും, 65.5% റോഡപകട മരണങ്ങൾക്കും, 66.3% പരുക്കുകൾക്കും കാരണമെന്ന് ദേശീയപാതാ അതോറിറ്റി പറയുന്നു.