തിരഞ്ഞെടുപ്പ് കമ്മീഷന് എതിരെ ഇംപീച്ച്മെന്റിന് ഒരുങ്ങി ഇന്ത്യാ മുന്നണി. തിങ്കളാഴ്‌ച ചേർന്ന യോഗത്തിലാണ് ഇംപീച്ച്മെന്റ് ചെയ്യാനുള്ള ചർച്ച. ചരിത്രത്തിൽ ഇതുവരെ ഉണ്ടാകാത്ത നീക്കമാണ് പ്രതിപക്ഷത്തിൻ്റെ ഭാഗത്ത് നിന്ന് നടക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷനെ ഇംപീച്ച് ചെയ്യാനുള്ള സാധ്യതകളാണ് ഇന്ത്യാ മുന്നണി പരിശോധിക്കുന്നത്.
മല്ലികാർജുൻ ഖാർഗെയുടെ പാർലമെന്റ് ഓഫീസിൽ ചേർന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള ചർച്ചകൾ നടന്നത്. പ്രാഥമിക ഘട്ട ചർച്ചകളാണ് നടന്നത്. വോട്ട് ചോരി ആരോപണത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെ കൂടുതൽ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷ നീക്കം. നിയമപരായും ഭരണഘടനപരമായ സാധ്യതകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യാ സഖ്യം പരിശോധിച്ചു വരികയാണ്.
അതേസമയം ആറ് ദിവസത്തെ ഇടവേളക്ക് ശേഷം പാർലമെന്റ് തിങ്കളാഴ്‌ച സമ്മേളിച്ചു. വോട്ടർ പട്ടിക വിഷയത്തിലെ പ്രതിഷേധം പാർലമെന്റിന് അകത്തും പുറത്തും തുടരാനാണ് പ്രതിപക്ഷത്തിൻ്റെ തീരുമാനം. ഇന്ത്യ സഖ്യത്തിലെ സഭാകക്ഷി നേതാക്കളുടെ യോഗത്തിൽ പാർലമെന്റിൽ സ്വീകരിക്കേണ്ട നയസമീപനം ചർച്ചയായി. പ്രതിപക്ഷത്തിൻ്റെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയെ സംബന്ധിച്ചും ചർച്ചകൾ നടന്നു.



