കൊച്ചി പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌ത അന്താരാഷ്ട്ര മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയിലെ മുഖ്യപ്രതിയുടെ വീട്ടിൽ നിന്നും കാർഗോയിൽ എത്തിയ എംഡിഎംഎ പിടികൂടി. കരിപ്പൂർ മുക്കൂട് മുള്ളൻ മടക്കൽ ആഷിഖിൻ്റെ വീട്ടിൽ നിന്നും 1665 ഗ്രാം (ഒന്നര കിലോയിൽ അധികം) എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തത്. തിങ്കളാഴ്‌ച പുലർച്ചെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.
മയക്കുമരുന്ന് വേട്ട
ഒമാനിൽ നിന്ന് വൻതോതിൽ എംഡിഎംഎ ശേഖരിച്ച് ഇന്ത്യയിലേക്ക് കടത്തിക്കൊണ്ടു വന്നിരുന്ന മലപ്പുറം സ്വദേശി ആഷിഖിനെ (27) കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ജനുവരിയിൽ പശ്ചിമ കൊച്ചിയിൽ ലക്ഷക്കണക്കിന് വിലമതിക്കുന്ന എംഡിഎംഎ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ പിടിച്ചെടുത്ത ഒരു പ്രധാന മയക്കുമരുന്ന് വേട്ടയെക്കുറിച്ചുള്ള വിപുലമായ അന്വേഷണത്തെ തുടർന്നാണ് ഈ അറസ്റ്റ് നടന്നത്.
ഒമാനിൽ ഗ്രാമിന് 350 രൂപ
പ്രതിക്ക് ഒമാനിൽ നിന്നും കഴിഞ്ഞ ദിവസം ഒരു പാർസൽ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സ്‌ക്വാഡും കരിപ്പൂർ പോലീസും ചേർന്നാണ് വീട് റെയ്‌ഡ് ചെയ്‌ത് എംഡിഎംഎ പിടികൂടിയത്.
ഒമാനിലെ ഒരു സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ ആഷിഖ് ഗ്രാമിന് 350 രൂപ നിരക്കിൽ ഒരു ഒമാനി പൗരനിൽ നിന്ന് എംഡിഎംഎ വാങ്ങിയതായി റിപ്പോർട്ടുണ്ട്. ബാംഗ്ളൂരിലെ കച്ചവടക്കാർക്ക് ഗ്രാമിന് 800-1,000 രൂപ വരെ നൽകുന്നതിനേക്കാൾ വളരെ വില കുറഞ്ഞതാണിത്. ഭക്ഷ്യ ഉൽപന്നങ്ങൾക്കുള്ളിൽ മയക്കുമരുന്ന് കടത്തി കൊച്ചിയിലേക്ക് ഒരു കിലോയിൽ കൂടുതൽ എംഡിഎംഎ കൊണ്ടുപോകാൻ ഓരോ യാത്രയ്ക്കും ഒരു ലക്ഷം രൂപ വീതം ലഭിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അറസ്റ്റും പോലീസ് അന്വേഷണവും
മാസങ്ങൾ നീണ്ട പോലീസ് നിരീക്ഷണത്തിന് ശേഷമാണ് ആഷിഖിനെ കഴിഞ്ഞ ദിവസം കൊച്ചി പോലീസ് അറസ്റ്റ് ചെയ്‌തത്. അയാളുടെ നീക്കങ്ങൾ നിരീക്ഷിച്ച ഉദ്യോഗസ്ഥർ വിവാഹ വാർഷികം ആഘോഷിക്കാൻ മലപ്പുറത്തേക്ക് മടങ്ങുമെന്ന് കണ്ടെത്തി. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിച്ച ഒരു സംഘം പോലീസ് ഉദ്യോഗസ്ഥർ അയാൾഎത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു.



