പ്രശസ്ത സംവിധായകൻ റാം ഗോപാൽ വർമ്മയുടെ പരാമർശം വിവാദങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഇന്ത്യയെ ഓസ്കാർ നിറവിൽ എത്തിച്ച ജയ ഹോ എന്ന ഗാനം എ ആർ റഹ്‌മാൻ അല്ല ചെയ്തത് എന്നതാണ് സംവിധായകന്റെ പരാമർശം. ഹിന്ദി ഗായകൻ സുഗവീന്ദർ സിങ് ആണ് ആ ഗാനം ചെയ്തത് എന്നും താൻ അത് നേരിട്ട് കണ്ടിട്ടുണ്ട് എന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം. ഈയിടെ നടന്ന ഒരു അഭിമുഖത്തിൽ ആണ് റാം ഗോപാൽ വർമ്മ ഈ പരാമർശം നടത്തിയത്.
യുവരാജ് എന്ന സിനിമക്ക് വേണ്ടി ഞാനും നിർമാതാവ് സുഭാഷ് ഘായും റഹ്‌മാനെ സമീപിച്ചു. ഒരു മാസം കഴിഞ്ഞിട്ടും ട്യൂൺ ഒന്നും റഹ്‌മാൻ അയച്ചുതന്നില്ല. സുഭാഷ് റഹ്‌മാനെ വിളിച്ച് ദേഷ്യപ്പെട്ടു. സൽമാൻ ഖാൻ്റെ ഡേറ്റടക്കം കിട്ടിയിട്ടും നിങ്ങൾ കാരണം വൈകുകയാണെന്ന് സുഭാഷ് പറഞ്ഞു.
താൻ ഇപ്പോൾ ലണ്ടനിലാണെന്നും രണ്ട് ദിവസത്തിനുള്ളിൽ ചെന്നൈയിലെത്തുമെന്നും അവിടെ വെച്ച് ട്യൂൺ തരാമെന്നും റഹ്‌മാൻ പറഞ്ഞു. രണ്ട് ദിവസം കഴിഞ്ഞ് ഞാനും സുഭാഷും റഹ്‌മാൻ്റെ സ്റ്റുഡിയോയിലെത്തി. ആ സമയത്ത് അവിടെ സുഖ്‌വീന്ദർ ഇരുന്ന് ഒരു ട്യൂൺ കമ്പോസ് ചെയ്യുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് റഹ്‌മാൻ കയറിവന്നു. വന്ന ഉടനെ റഹ്‌മാൻ സുഖ്‌വീന്ദറനോട് ട്യൂൺ ശരിയായോ എന്ന് ചോദിച്ചു.
ശരിയായി എന്ന് സുഖ്വീന്ദറും പറഞ്ഞു. അപ്പോഴാണ് എനിക്കും സുഭാഷിനും മനസിലായത്, സുഖ്‌വീന്ദർ ഇത്രയും നേരം കമ്പോസ് ചെയ്‌തത് ഞങ്ങൾക്കു വേണ്ടിയിട്ടുള്ള ട്യൂണാണെന്ന്. സുഭാഷ് വല്ലാതെ ദേഷ്യപ്പെട്ടു. ‘നിങ്ങൾക്ക് ഞാൻ പൈസ തരുന്നത് വേറെ ഒരാളെക്കൊണ്ട് കമ്പോസ് ചെയ്യിക്കാനല്ല. നിങ്ങൾ കമ്പോസ് ചെയ്യുന്ന ട്യൂണിന് വേണ്ടിയാണ്’ എന്ന് പറഞ്ഞു.
റഹ്‌മാൻ ഇതുകേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു, ‘നിങ്ങൾ പൈസ തരുന്നത് എന്റെ പേരിന് വേണ്ടിയാണ്. ആ പേര് നിങ്ങൾക്ക് ഉപയോഗിക്കാം. അല്ലാതെ ആ പാട്ട് എവിടെനിന്നുണ്ടായി എന്ന് അന്വേഷിക്കാൻ വരണ്ട’ എന്ന്. ഈ ട്യൂൺ ഇഷ്‌ടമായില്ലെങ്കിൽ വേറെ ഒരെണ്ണം ചെയ്തുതരാമെന്നും റഹ്‌മാൻ പറഞ്ഞു. ചുമ്മാ കേട്ടുനോക്കിയിട്ട് ട്യൂൺ ഇഷ്ടമായില്ലെന്ന് സുഭാഷ് പറഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ വേറൊരെണ്ണം ചെയ്തുതരാമെന്ന് റഹ്‌മാൻ പറഞ്ഞു.
തിരിച്ച് ബോംബൈയിലെത്തിയപ്പോൾ സുഭാഷ് സുഖ്‌വീന്ദറിനെ വിളിച്ചിട്ട് അയാളുടെ ട്യൂൺ ഇഷ്ടപ്പെട്ടുവെന്നും റഹ്‌മാനോടുള്ള ദേഷ്യം കാരണമാണ് ഇഷ്ടമായില്ലെന്ന് പറഞ്ഞതെന്നും സുഭാഷ് പറഞ്ഞു. സാരമില്ലെന്ന് സുഖ്‌വീന്ദർ പറഞ്ഞു, ആ ട്യൂൺ എന്ത് ചെയ്തുവെന്ന് സുഭാഷ് അന്വേഷിച്ചപ്പോൾ അത് വേറൊരു സിനിമക്ക് കൊടുത്തുവെന്ന് പറഞ്ഞു. ആ സിനിമയാണ് സ്ലം ഡോഗ് മില്ല്യണയർ. ആ പാട്ട് ജയ് ഹോയും. റഹ്‌മാൻ പലയിടത്തും അംഗീകരിക്കാറുണ്ട്. ജയ് ഹോ ചെയ്‌തത് താനല്ലെന്ന്. അത് അയാൾക്കും എനിക്കും നന്നായി അറിയാം,’ രാം ഗോപാൽ വർമ പറഞ്ഞു.
ഇന്ത്യൻ സിനിമയിൽ മാത്രമല്ല, ലോക സിനിമയിൽ തന്നെ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എ ആർ റഹ്മാനെ പോലെയുള്ള ഒരു വ്യക്തിയെ കുറിച്ചുള്ള പരാമർശം ഇതിനോടകം വലിയ വിവാദങ്ങൾക്ക് ആണ് തിരി കൊളുത്തിയത്. യഥാർത്ഥ കമ്പോസർ ആണെന്ന് പറയപ്പെടുന്ന വ്യക്തി ഇതുവരെ പ്രതികരിച്ചിട്ടില്ല. അത്തരത്തിൽ ഒരു പ്രതികരണം കൂടെ വരികയാണെങ്കിൽ ഈ വിഷയം കൂടുതൽ വഷളാകാൻ ആണ് സാധ്യത എന്ന് ആളുകൾ അഭിപ്രായപ്പെടുന്നുണ്ട്.