| പി കെ സുരേഷ്‌കുമാർ
ഒരു പെൺകുട്ടിയുടെ വിവാഹം നടത്തിയെടുക്കുക എന്നത് ഭൂരിഭാഗം രക്ഷിതാക്കളെ സംബന്ധിച്ചും ഒരുപാട് ടെൻഷനുകളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ്.. വിവാഹ ആഭരണങ്ങൾ മുതൽ വിവാഹ സദ്യ / ഭഷണ ചെലവുകൾ എല്ലാം ലക്ഷങ്ങൾ വരും … നിയമം മൂലം നിരോധിക്കപ്പെട്ടതാണ് എങ്കിലും വടക്കൻ കേരളത്തിലെ ചില ജില്ലകളിൽ ഒഴികെ സ്ത്രീധനം ഇപ്പോഴും ഉണ്ട്. മധ്യകേരളത്തേക്കാൾ തെക്കൻ കേരളത്തിലാണ് സ്ത്രീധനം ഏറ്റവും കൂടുതൽ ഉള്ളത്.
വിവാഹത്തിന് അനുബന്ധിച്ചുള്ള ഭക്ഷണം മഹാ ഭൂരിപക്ഷം പേരും കാറ്ററിങ്ങ് സർവീസുകാരെ ഏൽപ്പിക്കുകയാണ് ചെയ്യുന്നത്.. വരുന്ന അതിഥികളുടെ എണ്ണം ഏകദേശം കണക്കുകൂട്ടി കാറ്ററിംഗ് സർവീസ്കാർക്ക് സദ്യയാണെങ്കിൽ ഒരിലയ്ക്ക് ഇത്ര , മറ്റു ഭക്ഷണമാണ് എങ്കിൽ ഒരു പ്ലേറ്റിന് ഇത്ര എന്ന റേറ്റ് പറഞ്ഞാണ് കരാർ കൊടുക്കുന്നത്.റേറ്റ് പറഞ്ഞുറപ്പിച്ച് ചെയ്യുന്നതായതുകൊണ്ട് സദ്യ / ഭക്ഷണം വിളമ്പി കഴിയുന്നതു വരെ എല്ലാവർക്കും ഒരേ രീതിയിൽ സെർവ് ചെയ്യാൻ വേണ്ടി ചില ഐറ്റങ്ങൾ ഒന്നിൽ കൂടുതൽ തവണ വിളമ്പാറില്ല.
മിക്കവാറും ഇടങ്ങളിൽ സദ്യയ്ക്ക് ആദ്യം പപ്പടം വിളമ്പിയാൽ രണ്ടാമത് കൊടുക്കാറില്ല. കാരണം അങ്ങിനെ ചെയ്താൽ അവസാനമാകുമ്പോഴേക്കും പപ്പടം തീർന്നു പോയിട്ടുണ്ടാകും. വിവാഹ സൽക്കാരമോ, മറ്റേതൊരു ചടങ്ങുമായിക്കോട്ടേ അതിൽ പങ്കെടുക്കാൻ അതിഥി ആയി എത്തുന്നവർ ആ ചടങ്ങ് സംഘടിപ്പിക്കുന്ന ആതിഥേയർ അനുഭവിക്കുന്ന പ്രയാസങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകണം.
വധുവിന്റെ വീട്ടുകാർ നടത്തുന്ന വിവാഹ സൽക്കാരങ്ങളിൽ വരന്റെ കൂട്ടർ എന്ന് പറഞ്ഞ് ചില പ്രത്യേക അവകാശ- അധികാരങ്ങളോടെ അലമ്പുണ്ടാക്കുന്നത് തീർത്തും മര്യാദ കേടാണ്. ആരെങ്കിലും ഏതെങ്കിലും അവനൊക്കെ കള്ള് മൂത്ത് കാണിച്ചു കൂട്ടുന്ന തല്ലുകൊള്ളിത്തരത്തിന് ഒടുക്കം ഇരയാകുക വധുവാണ്. വളരെ പ്രതീക്ഷയോടെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന പെൺകുട്ടിയ്ക്ക് കുറെക്കാലമെങ്കിലും കുത്തുവാക്കുകളും പരിഹാസങ്ങളും പല കോണുകളിൽ നിന്നും കേൾക്കേണ്ടിവരും.
കടവും കടപ്പാടുകളുമൊക്കെയായി ഒരു പെൺകുട്ടിയുടെ വിവാഹം കഴിപ്പിച്ചയക്കുന്നവരെ അപമാനിതരാക്കുന്ന ഇത്തരം പരിപാടികളോട് യോജിപ്പില്ല. പപ്പടത്തിന്റെ പേരിൽ നടന്ന കൂട്ടത്തല്ലിനെ ട്രോളുകളാൽ ലഘൂകരിച്ച് കാണേണ്ട ഒന്നല്ല. ഇത്തരം ആഭാസങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള സാഹചര്യം ഉണ്ടാകണം























