ഒലെ വെർണറെ പരിശീലക സ്ഥാനത്ത് നിന്നും പുറത്താക്കി വെർഡർ ബ്രെമെൻ. അടുത്ത വർഷം കരാർ നീട്ടില്ലെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം സൂചന നല്‍കിയതിന് പിന്നാലെയാണ് ക്ലബ്ബ് അദ്ദേഹത്തെ പുറത്താക്കിയത്.
“ഭാവിയിൽ മുഖ്യ പരിശീലക സ്ഥാനത്തിന് തുടർച്ചയും വ്യക്തതയും വേണ്ടതിനാല്‍, ലെയെ പോകാൻ ഞങ്ങൾ തീരുമാനിച്ചു,” എന്നായിരുന്നു ബ്രെമൻ്റെ സ്‌പോർട്‌സ് മാനേജിംഗ് ഡയറക്ടർ ക്ലെമെൻസ് ഫ്രിറ്റ്‌സിൻ്റെ പ്രതികരണം. അടുത്ത സീസൺ അവസാനം വരെയായിരുന്നു വെർണറിന് കരാർ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ കരാറില്‍ ഒപ്പിടാൻ അദ്ദേഹം വിസമ്മതിച്ചതായി ക്ലബ്ബ് തിങ്കളാഴ്‌ച അറിയിച്ചിരുന്നു.
ജർമനിയുടെ മുൻനിര യുവ പരിശീലകരിൽ ഒരാളായി കണക്കാക്കപ്പെടുന്നയാളാണ് 37 -കാരനായ വെർണർ. വ്യാജ കൊവിഡ് വാക്സിൻ രേഖ ഉപയോഗിച്ചതിനെ തുടർന്ന് അന്വേഷണം നേരിടുന്നതിനിടെ മാർക്കസ് അൻഫാങ് രാജിവച്ചതിനെ തുടർന്ന് 2021 നവംബറിലാണ് വെർണർ ബ്രെമെൻ്റെ പരിശീലകനായി ചുമതലയേറ്റത്.
അദ്ദേഹത്തിൻ്റെ പരിശീലത്തിന് കീഴില്‍ ബുണ്ടസ്ലിഗയിൽ അടക്കം ക്ലബ്ബ് മത്സര പ്രകടനം മികച്ചതാക്കിയിരുന്നു. എന്നാല്‍ ഈ സീസണിൽ ടീമിന് യൂറോപ്യൻ യോഗ്യത നഷ്‌ടമായത് വെര്‍ണറെ സംബന്ധിച്ച് ഒരു നഷ്‌ടം തന്നെയായിരുന്നു.



