തന്റെ പുതിയ തെലുങ്ക് ചിത്രമായ ‘പെഡ്ഡി’യുടെ റിലീസിനായുള്ള കാത്തിരിപ്പിനിടയിൽ, ചലച്ചിത്ര നിർമ്മാണത്തെയും പ്രേക്ഷക വിലയിരുത്തലുകളെയും കുറിച്ച് മനസ്സ് തുറന്ന് ബോളിവുഡ് താരം ജാൻവി കപൂർ. സിനിമ എന്നത് പ്രേക്ഷകർക്കായുള്ള ഒരു ‘സേവന പ്രവൃത്തി’യാണെന്നാണ് താൻ കരുതുന്നതെന്ന് ജാൻവി പറഞ്ഞു. ആളുകൾ ചിത്രങ്ങളെ വളരെ പെട്ടെന്ന് തന്നെ വിലയിരുത്താറുണ്ടെങ്കിലും, അത്തരം അഭിപ്രായങ്ങൾ കലാകാരന്മാർക്ക് അവരുടെ കരിയർ മെച്ചപ്പെടുത്താനും കൂടുതൽ നല്ല സൃഷ്ടികൾ സമ്മാനിക്കാനും സഹായിക്കുമെന്നും താരം കൂട്ടിച്ചേർത്തു.
സിനിമകൾ കാണുന്നതിന് മുൻപ് തന്നെ സോഷ്യൽ മീഡിയയിലൂടെ കടുത്ത വിമർശനങ്ങളും റിവ്യൂകളും പങ്കുവെക്കുന്ന പ്രവണതയെക്കുറിച്ച് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോട് സംസാരിക്കുകയായിരുന്നു താരം.
‘2018-ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരം, സത്യസന്ധതയോടും നല്ല ഉദ്ദേശ്യത്തോടും കൂടി നിർമ്മിക്കുന്ന സിനിമകൾ അതിനർഹരായ പ്രേക്ഷകരിലേക്ക് എത്തിച്ചേരുമെന്ന ശുഭപ്രതീക്ഷ പങ്കുവെച്ചു.
ജാൻവി കപൂറിന്റെ വാക്കുകൾ:
“ഒരു സിനിമ പൂർണ്ണമായ സത്യസന്ധതയോടും കഠിനാധ്വാനത്തോടും കൂടി നിർമ്മിച്ചാൽ അത് പ്രേക്ഷകരിലേക്ക് എത്തുക തന്നെ ചെയ്യും. ആളുകൾ സിനിമകളെ വേഗത്തിൽ വിധി എഴുതാറുണ്ടെന്ന് എനിക്കറിയാം. പക്ഷേ, ആത്യന്തികമായി സിനിമ എന്നത് ഒരു സേവനമാണ്. പ്രേക്ഷകരെ രസിപ്പിക്കാനാണ് ഞങ്ങൾ സിനിമകൾ ചെയ്യുന്നത്. അതുകൊണ്ട് അവരുടെ പ്രതികരണങ്ങളെ ഒരിയ്ക്കലും തള്ളിക്കളയാനാകില്ല. പ്രേക്ഷകരാണ് ഞങ്ങളുടെ ദൈവം, അവരെ തൃപ്തിപ്പെടുത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”
പ്രേക്ഷകരിൽ നിന്നും വരുന്ന എല്ലാത്തരം നല്ലതും ചീത്തയുമായ അഭിപ്രായങ്ങളെയും താൻ സ്വാഗതം ചെയ്യുന്നുവെന്നും, അത് കൂടുതൽ മികച്ച ജോലി ചെയ്യാൻ തങ്ങളെ പ്രേരിപ്പിക്കുമെന്നും ജാൻവി വ്യക്തമാക്കി.
അതേസമയം, ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ ‘പെഡ്ഡി’ വരും ജൂൺ 4-നാണ് തിയേറ്ററുകളിൽ എത്തുന്നത്. ജാൻവി കപൂറിനൊപ്പം ബോമൻ ഇറാനി, കന്നഡ സൂപ്പർ താരം ശിവ രാജ്കുമാർ, ജഗപതി ബാബു, ദിവ്യേന്ദു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ബോളിവുഡിൽ ശശാങ്ക് ഖൈത്താൻ സംവിധാനം ചെയ്ത ‘സണ്ണി സംസ്‌കാരി കി തുളസി കുമാരി’ എന്ന ചിത്രത്തിലാണ് ജാൻവി അവസാനമായി അഭിനയിച്ചത്. വരുൺ ധവാൻ, സന്യ മൽഹോത്ര, രോഹിത് സറഫ് എന്നിവരായിരുന്നു ആ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.



