പ്രിയപ്പെട്ടവരെ തേടി അലയുന്നവരുടെ കാഴ്‌ചയാണ് വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും കാണുന്നത്. ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ട നിരവധി പേരുടെ ദുരന്ത കാഴ്‌ചകൾ ഓരോ മനുഷ്യരുടെയും മനസിൽ ഉലയ്ക്കുന്നു.
ഒരു കുടുംബത്തിലെ മൂന്നുപേരെയാണ് മലവെള്ളമെടുത്തത്. ഇതോടെ ശ്രുതി അനാഥയായി. ശ്രുതിയുടെ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, അനിയത്തി ശ്രേയ എന്നിവരെയാണ് മലവെള്ളം കൊണ്ടുപോയത്. അനിയത്തി ശ്രേയയുടെ മൃതദേഹം മാത്രമാണ് തിരിച്ചുകിട്ടിയത്. ഉരുൾപൊട്ടലിൽ ഒലിച്ചുപോയ അച്ഛനും അമ്മയും ജീവനോടെയുണ്ടോ എന്നും പോലും ശ്രുതിക്ക് അറിയില്ല.
കല്പറ്റ എൻ.എം.എസ്.എം ഗവൺമെന്റ് കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് ശ്രേയ. ശ്രുതി കോഴിക്കോട് മിംസ് ആശുപത്രിയിൽ ജോലി ചെയ്യുന്നു. ദുരന്ത ദിവസം ബന്ധു വീട്ടിലായതിനാൽ ശ്രുതി രക്ഷപ്പെട്ടു. ഒരു നിമിഷം കൊണ്ട് പ്രിയപ്പെട്ടവരെയൊക്കെ നഷ്‌ടപ്പെട്ട വേദനയിലാണ് ശ്രുതി. ഒന്നര മാസം മുമ്പ് പാലുകാച്ചൽ നടന്ന വീട് ഇന്നില്ല. ശ്രുതിയുടെ വിവാഹം ഡിസംബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. അതിന് വേണ്ടി നാലര ലക്ഷം രൂപയും പതിനഞ്ച് പവനും സ്വരുക്കൂട്ടി വെച്ചിരുന്നു. അതും മലവെള്ളത്തിൽ എവിടെയോ പോയി.
‘കൂട്ടുകാരെ പോലെയായിരുന്നു അച്ഛനും അമ്മയും മക്കളും. മക്കളെ പഠിപ്പിച്ച് നല്ലനിലയിൽ വളർത്താൻ അച്ഛൻ തുന്നൽ പണിക്കൊപ്പം കൽപ്പണിയുമെടുത്തു. അച്ഛനെയും അമ്മയെയും അനിയത്തിയെയും മരണം കൊണ്ടുപോയി. “ഞാൻ എങ്ങനെയാണ് അവളെ ആശ്വസിപ്പിക്കേണ്ടത്,” -ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസൻ്റെ ഇടറിയ വാക്കുകൾ.



