മലയാളത്തിൽ ചരിത്ര വിജയം നേടിയ മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്ക് എതിരെ കേസ്. മലയാളത്തിലെ ആദ്യ 200 കോടി കളക്ഷൻ നേടിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ നിർമ്മാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരെയാണ് എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തത്. നാൽപതു ശതമാനം ലാഭ വിഹിതം വാഗ്ദാനം ചെയ്തു നിർമാതാക്കള്‍ പണം കൈപ്പറ്റിയ ശേഷം ലാഭവിഹിതമോ മുതൽമുടക്കോ നൽകാതെ കബളിപ്പിച്ചെന്നായിരുന്നു ഹർജിയിൽ ആരോപണം.
ക്രിമിനൽ ഗൂഡലോചന, കബളിപ്പിക്കൽ, വ്യാജ രേഖ നിർമ്മിക്കൽ എന്നിങ്ങനെ വിവിധ വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. OTT പ്ലാറ്റഫോം റൈറ്റ് നേടിയ 20 കോടി കൈപ്പറ്റിയത് ഉൾപ്പെടെ വിവിധ തലങ്ങളിൽ സാമ്പത്തിക തട്ടിപ്പ് നടത്തുകയും, എന്നാൽ ലാഭവിഹിതം ചട്ടപ്രകാരം നൽകിയില്ല എന്നതൊക്കെയാണ് ആരോപണങ്ങൾ.
നിലവിൽ പറവ പ്രൊഡക്ഷൻസിന്റെയും ഷോൺ ആന്റണിയുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുകയാണ്. സിനിമയുടെ നിർമ്മാണത്തിൽ 7 കൊടിയോളം രൂപ മുടക്കിയ അരൂർ സ്വദേശി സിറാജ് വലിയത്തറ ഹമീദ് സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
മഞ്ഞുമ്മൽ ബോയ്സ്, ഡിസ്‌നി പ്ലസ് ഹോട്സ്റ്ററിൽ മെയ് മാസത്തിൽ പ്രദർശനത്തിന് എത്താൻ ഇരിക്കെ ആണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. നിയമനടപടികൾ മൂലം ഒ ടി ടി റിലീസ് ഉൾപ്പെടെ വൈകാൻ സാധ്യത ഉണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.