”ഭൂമിയില്‍ മനുഷ്യൻ്റെ ആവശ്യത്തിന് ഉള്ളതെല്ലാമുണ്ട്, എന്നാല്‍ അവൻ്റെ ആര്‍ത്തിക്കുള്ളതില്ല” എന്ന മഹാത്മാ ഗാന്ധിയുടെ വചനങ്ങള്‍ ഈ പരിസ്ഥിതി ദിനത്തില്‍ നമുക്ക് ഓര്‍ക്കാതിരിക്കാനാവില്ല. മനുഷ്യൻ്റെ അത്യാര്‍ത്തിയും വിവേക രഹിതമായ ഇടപെടലുകളും കാരണം പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിഞ്ഞിരിക്കുകയാണ്.
കടുത്ത വേനല്‍, മിന്നല്‍ പ്രളയങ്ങള്‍, ആഗോളതാപനം, ജലദൗര്‍ലഭ്യം എന്നിവയെല്ലാം ഇതിൻ്റെ ലക്ഷണങ്ങളാണ്. വായു മലിനീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കുന്നുകൂടല്‍, വനനശീകരണം തുടങ്ങിയ വലിയ പാരിസ്ഥിതിക വെല്ലുവിളികള്‍ നേരിടുന്ന പുതിയ കാലത്ത് ലോക പരിസ്ഥിതി ദിനാചരണത്തിന് വലിയ പ്രാമുഖ്യമാണുള്ളത്.
1972ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയാണ് ജൂണ്‍ 5 പരിസ്ഥിതി ദിനമായി പ്രഖ്യാപിച്ചത്.
പരിസ്ഥിതി സംരക്ഷണം എന്നത് ഒരു ദിവസത്തെ ആചരണത്തില്‍ മാത്രം ഒതുങ്ങേണ്ട ഒന്നല്ല. നിത്യജീവിതത്തില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങളിലൂടെ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും. മരങ്ങള്‍ നട്ടുവളര്‍ത്തുകയും പ്ലാസ്റ്റിക് ഉപയോഗം കുറക്കുകയും കുടിവെള്ളം പാഴാക്കാതിരിക്കുകയും വേണം.
മഴവെള്ള സംഭരണികള്‍ നിര്‍മ്മിച്ച് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുമെന്നും പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളില്ലെന്നും പ്രതിജ്ഞയെടുക്കാം. ഭൂമിയെ വരും തലമുറക്കായി നമുക്ക് കാത്തുവയ്ക്കാം.



