| ആൻസി വിഷ്ണു
ബ്ലെസി എന്ന സംവിധായകന്റെ നീണ്ട പതിനാറു വർഷത്തെ അധ്വാനത്തിന്റെയും, പ്രിത്വിരാജ് എന്ന അഭിനേതാവിന്റെ അത്ഭുതപെടുത്തുന്ന ട്രാൻസ്‌ഫോർമേഷന്റെയും അഭിനയത്തിന്റെയും അത്ഭുതപെടുത്തൽ തന്നെയാണ് ആടുജീവിതം.
മരുഭൂമിയിൽ ആടുകൾക്കൊപ്പം കിടക്കുന്ന ഉറങ്ങുന്ന ജീവിക്കുന്ന നജീബ്, താനിവിടെ വന്നിട്ട് മാസങ്ങൾ എത്ര കഴിഞ്ഞുവെന്നറിയാതെ രൂപം മാറിപോയ, ഭാഷയില്ലാതെയാകുന്ന, ആടിനെ പോലെ ഒച്ചയുണ്ടാക്കുന്ന, ആടിനുള്ള വെള്ളം കുടിക്കുന്ന, ആടിനെ പോലെയായി ആട്ജീവിതം ജീവിച്ച നജീബ്,
ഭാര്യയോടും ഉമ്മയോടും യാത്ര പറഞ് പ്രവാസജീവിതത്തിലേക്ക് കടക്കുവാൻ ഉള്ളതെല്ലാം വിറ്റുപെറുക്കി നാട്ടിൽ നിന്ന് പോകുന്ന നജീബ് മരുഭൂമിയിലേക്ക് എത്തി പെടുന്നു, ഭീകരമായ, ദയനീയമായ, മരവിപ്പുള്ള, പ്രതീക്ഷകൾ ഒന്നുമില്ലാത്ത മരുഭൂമിയിൽ ഉള്ള് നീറി ആടുകൾക്കൊപ്പം ഒട്ടകങ്ങൾക്കൊപ്പം മനുഷ്യനെ പോലെയല്ലാതെ ജീവിക്കുന്ന നജീബ് എന്ന ചെറുപ്പക്കാരന്റെ അതിജീവനത്തിന്റെ കഥയാണ് ആടുജീവിതം. ബെന്യാമിൻ എഴുതിയപ്പോൾ അതിഗംഭീരമായ വായനാ അനുഭവവും ബ്ലെസ്സി അത് സിനിമയാക്കിയപ്പോൾ ഗംഭീരമായ സിനിമാ അനുഭവവും തന്ന ഒന്നാണ് ആടുജീവിതം.
മലയാള സിനിമയുടെ പേരും പ്രശസ്തിയും ലോകം കാണാൻ പോകുന്നു എന്ന് തന്നെ തെളിയിക്കുന്ന international stuff തന്നെയാണ് ആടുജീവിതം. കോവിഡ് കാലഘട്ടത്തിലെ പ്രതിസന്ധികൾ തരണം ചെയ്ത് film crew വും ,പതിനാറു വർഷം ഒരു സിനിമക്ക് വേണ്ടി സ്വപ്നം കണ്ട് ബ്ലെസ്സി എന്ന സംവിധായകനും ,ശരീരത്തിനോട് അങ്ങേയറ്റം ക്രൂരത ചെയ്തു എന്ന പോലെ തന്നെ ട്രാൻസ്‌ഫോർമേഷൻ നടത്തി പ്രിത്വിരാജ് സുകുമാരനും മലയാള സിനിമാ ലോകത്തിന് തന്ന ഒരു classic, survival drama തന്നെയാണ് ആടുജീവിതം.
വർഷങ്ങൾ മരുഭൂമിയിൽ, പിന്നെയും മൂന്ന് മാസം ജയിലിലും പേടിയോടെ അതിജീവിക്കുന്ന നജീബിന്റെ ചുറ്റുമുള്ള ജീവിതത്തിന്റെ ഭയാനകത പ്രേക്ഷകനിലേക്ക് എത്തിക്കുവാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.
വിശേഷങ്ങൾ ഇല്ലാതെ, പെട്ടി നിറയെ സാധനങ്ങൾ ഇല്ലാതെ, ഉള്ളിൽ പേടി മാത്രം നിറഞ് നാട്ടിലേക്ക് മടങ്ങുന്ന നജീബ് പുറകിലെ ജീവിതത്തിലേക്ക് തിരിഞ്ഞ് നോക്കി ആടുജീവിതത്തോട് യാത്ര പറയുമ്പോൾ സിനിമ അവസാനിക്കുന്നു.
ഉറപ്പാണ് ആ മരുഭൂമിയിൽ പിന്നെയും ഒരുപാട് നജീബുമാർ എത്തിയിട്ടുണ്ട്, അവരിൽ ചിലർ അതിജീവിച്ചിട്ടുണ്ട്, മറ്റു ചിലർ മരിച്ചിട്ടുണ്ട്. “നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമുക്ക് കെട്ട് കഥകളാണ് ” “ആടുജീവിതം” വേറിട്ടൊരു സിനിമാ അനുഭവം തന്നെയാണ്.